മണിപ്പുരിൽ വീണ്ടും ചോരപ്പുഴ; ബോംബേറിൽ പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയിൽ വീടിനുനേരെയുണ്ടായ ബോംബ് ആക്രമണത്തിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞും അഞ്ചു വയസ്സുകാരനും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം അർധരാത്രിയോടെ മൊയ്രാങ്ങിലായിരുന്നു സംഭവം. ആക്രമണത്തിൽ പരുക്കേറ്റ കുട്ടികളുടെ അമ്മ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനത്തിന് പിന്നാലെ പ്രകോപിതരായ ജനക്കൂട്ടവും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും വെടിവയ്പിലും രണ്ട് പേർ കൂടി കൊല്ലപ്പെട്ടതോടെ മരണം നാലായി.
കുട്ടികൾ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതോടെ ജനക്കൂട്ടം അടുത്തുള്ള സിആർപിഎഫ് ക്യാംപിലേക്ക് ഇരച്ചുകയറി. രണ്ട് ഓയിൽ ടാങ്കറുകൾക്കും ക്യാംപിലെ വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. ഒരു പൊലീസ് ഔട്ട്‌പോസ്റ്റും ആക്രമിക്കപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ സിആർപിഎഫ് നടത്തിയ വെടിവയ്പിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്. മൂന്ന് പേർക്ക് വെടിവയ്പിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരെല്ലാം മെയ്തെയ് വിഭാഗത്തിൽപ്പെട്ടവരാണെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിന് പിന്നിൽ കുക്കി വിഭാഗക്കാരാണെന്ന് ആരോപണമുയർന്നിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയതായി മുഖ്യമന്ത്രി അറിയിച്ചു. അക്രമികളെ കണ്ടെത്താനായി സൈന്യത്തിന്റെയും വിവിധ കേന്ദ്രസേനകളുടെയും പൊലീസിന്റെയും നേതൃത്വത്തിൽ മേഖലയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ മണിപ്പുർ താഴ്വരയിൽ ഹർത്താൽ ആചരിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് മേഖലയിൽ കനത്ത സുരക്ഷാ നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.